LATEST

6/recent/ticker-posts

ജയലളിതയുടെ മകളാണ്, അമ്മയെ കൊന്നതാണ്'; സുപ്രീം കോടതിയെ സമീപിച്ച് തൃശൂര്‍ സ്വദേശിനി



 
 ന്യൂഡൽഹി തമിഴ്നാട് മുൻ മുഖ്യമന്ത്രിമാരായ ജയലളിതയുടെയും എംജിആറിന്റെയും മകളാണെന്ന അവകാശവാദമുന്നയിച്ച തൃശൂർ സ്വദേശിനി സുപ്രീംകോടതിയെ സമീപിച്ചു. തൃശൂര്‍ ജില്ലയിലെ കാട്ടൂര്‍ സ്വദേശി സുനിത കെ എം ആണ് തിങ്കളാഴ്ച അവകാശവാദവുമായി സുപ്രീംകോടതിയില്‍ എത്തിയത്. ജയലളിതയുടെ മരണത്തിൽ പുനരന്വേഷണം ആവശ്യപ്പെട്ട് ചീഫ് ജസ്റ്റിസിന് സ്വകാര്യമായ കത്തും ഇവർ നല്കിയിട്ടുണ്ട്. ജയലളിതയുടെ മരണം സംബന്ധിച്ച് പല ദുരൂഹതകളും ഇന്നും ബാക്കിയുണ്ട്. ഇത് സംബന്ധിച്ച പല വെളിപ്പെടുത്തലുകളും കത്തിലുണ്ടെന്നാണ് സൂചന.

'ശശികലയും മണ്ണാർകുടി മാഫിയയും ചേർന്ന് തന്റെ അമ്മയെ കൊന്നതാണ് സുനിത പറയുന്നത്. കൊലപാതകത്തിന് സാക്ഷിയാണ്. 2016 സെപ്തംബർ 22 -ആം തിയതി പോയസ്ഗാർഡൻ വീട്ടിലെത്തുമ്പോൾ അമ്മ അനക്കമില്ലാതെ കിടക്കുകയായിരുന്നു. അവര്‍ക്ക് ചുറ്റും ടി.ടി.വി. ദിനകരന്‍, ഇളവരസി, സുധാകരന്‍ വി.കെ, ശശികല എന്നിവരും ഉണ്ടായിരുന്നു. അലറിക്കരയാൻ തുടങ്ങിയപ്പോൾ സ്വീപ്പർ പുറകിലൂടെ വായ പൊത്തി. തന്നോട് റൂമിനു പുറത്തു പോകാൻ പറഞ്ഞു.

ശശികല താഴെക്കിടന്ന അമ്മയുടെ മുഖത്ത്‌ ചവിട്ടി. ഇത്രയും നാൾ ഒളിവിലാണ് ജീവിച്ചത്. സ്വന്തം ജീവനെക്കുറിച്ചും മക്കളെക്കുറിച്ചും ഓര്‍ത്തുള്ള ഭയമാണ് ഇത്രയും നാള്‍ ഒന്നു പുറത്തുപറയാതിരുന്നത്. പതിനെട്ടുവയസ്സായതോടെ ജയലളിത തന്നെ ഡിഎന്‍എ പരിശോധനയ്ക്ക് വിധേയയാക്കുകയും മകളാണെന്ന് സ്ഥിരീകരിക്കുകയും ചെയ്തിരുന്നു. മകളായി അംഗീകരിക്കാനും പത്രസമ്മേളനം നടത്തി പൊതുവേദിയിൽ പരിചയപ്പെടുത്താനും അമ്മ പദ്ധതിയിട്ടിരുന്നു. അതാകാം കൊലപാതകകാരണം'.- സുനിത മാധ്യമങ്ങളോട് പറഞ്ഞു.

തൃശൂർ കാട്ടൂർ സ്വദേശിനിയാണ് സുനിത. പ്രധാനമന്ത്രിക്കും ആഭ്യന്തരമന്ത്രിക്കും രാഷ്ട്രപതിക്കും സമാന കത്ത് നൽകിയിട്ടുണ്ടെന്നും അവരെ കാണാൻ ശ്രമിക്കുന്നുണ്ടെന്നും സുനിത പറഞ്ഞു.

Post a Comment

0 Comments