തിരുവനന്തപുരം: സംസ്ഥാനത്ത് തദ്ദേശ തെരഞ്ഞെടുപ്പ് നവംബർ - ഡിസംബർ മാസങ്ങളിൽ നടക്കുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ. വോട്ടർ പട്ടിക ഒരുവട്ടം കൂടി പുതുക്കുമെന്നും ഡിസംബർ 20ന് മുമ്പ് പുതിയ ഭരണസമിതി ചുമതല ഏൽക്കണമെന്നും നിർദേശം. എസ്എആർ വിഷയത്തിൽ ഇലക്ഷൻ കമ്മീഷൻ ഉചിതമായ തീരുമാനം എടുക്കുമെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ ഷാജഹാൻ. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പിന് ശേഷംതീയതികൾ നിശ്ചയിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷനോട് അഭയർഥിച്ചിട്ടുണ്ട്. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ ഉചിതമായ തീരുമാനം കൈക്കൊള്ളും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷണർ എ.ഷാജഹാൻ പറഞ്ഞു.
നേരത്തെ വോട്ടർ പട്ടിക തീവ്ര പരിശോധനയുമായി ബന്ധപ്പെട്ട വിഷയത്തിൽ ചീഫ് ഇലക്ട്‌റൽ ഓഫീസർ രത്തൻ ഖേൽക്കർ വ്യക്തത വരുത്തിയിരുന്നു. തദ്ദേശ തിരഞ്ഞെടുപ്പിന് ഒപ്പം SIR നടപ്പിലാക്കാൻ സാങ്കേതികമായ ബുദ്ധിമുട്ട് ഉണ്ടെന്നാണ് ചീഫ് ഇലക്ടറൽ ഓഫീസർ രത്തൻ ഖേൽഖർ പറഞ്ഞത്. ഉദ്യോഗസ്ഥർക്ക് അടക്കം രണ്ടു ഉത്തരവാദിത്വം വരുമെന്നതിനാലാണ് SIR മാറ്റിവെക്കണമെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷനോട് ആവശ്യപ്പെട്ടതെന്ന് രത്തൻ ഖേൽഖർ മീഡിയവണിനോട് പറഞ്ഞു. ആവശ്യം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷൻ അംഗീകരിക്കുമെന്നാണ് പ്രതീക്ഷയെന്നും രത്തൻ ഖേൽഖർ പറഞ്ഞു.
എന്യൂമറേഷൻ ഫോമിൽ ഉൾപ്പെടുത്തിയ തീയതികൾ എല്ലാം നിയമപ്രകാരമുള്ളതാണ്. പേര് ചേർക്കാൻ 12 ഡോക്യുമെന്റുകളിൽ ഏതെങ്കിലും ഒന്ന് മാത്രം മതി. ജനന സ്ഥലം ഉള്ള രേഖ തന്നെ വേണമെന്നില്ലെന്നും അതിൽ സംശയങ്ങൾ വേണ്ടതില്ലെന്നും രത്തൻ ഖേൽഖർ പറഞ്ഞു. പിതാവിന്റെയോ മാതാവിന്റെയോ ഒരു രേഖയും കൂടി മതിയാവും. അഞ്ചു മിനിറ്റ് കൊണ്ട് പൂർത്തീകരിക്കാൻ കഴിയുന്ന കാര്യമാണ്. വോട്ട് അവകാശമുള്ളത് ഇന്ത്യൻ പൗരന്മാർക്കു മാത്രമാണ്. ആരാണ് ഇന്ത്യൻ പൗരൻ എന്ന് പൗരത്വ നിയമത്തിൽ കൃത്യമായി പറയുന്നുണ്ട്. അതുമാത്രമാണ് തിരഞ്ഞെടുപ്പ് കമ്മീഷനും സ്വീകരിച്ചിരിക്കുന്നതെന്നും രത്തൻ ഖേൽഖർ പറഞ്ഞു.
0 Comments