കോഴിക്കോട്: കോഴിക്കോട് താമരശ്ശേരി ഫ്രഷ് കട്ട് അറവ് മാലിന്യ സംസ്കരണ കേന്ദ്രത്തിന് അനുമതി നൽകിയതിൽ ഗുരുതര ക്രമക്കേടെന്ന് ആരോപണം. മലിനീകരണ നിയന്ത്രണ കഴിഞ്ഞ വർഷം ബോർഡ് കമ്പനിക്ക് ചുമത്തിയ 37 ലക്ഷം രൂപയുടെ പിഴ അടക്കാതെ കമ്പനിക്ക് വീണ്ടും പ്രവർത്തനാനുമതി നൽകി.
മഴക്കാലത്ത് പുഴവെള്ളം കയറുകയും വെള്ളത്തിൽ മാലിന്യം കലരുകയും ചെയ്യുന്ന പ്രദേശത്ത് കമ്പനിക്ക് അനുമതി നൽകിയതും ക്രമക്കേടാണെന്ന് വിവരാവകാശ പ്രവർത്തകൻ സെയ്തലവി തിരുവമ്പാടി പറഞ്ഞു.
പാരിസ്ഥിതിക നഷ്ടം ഉണ്ടാക്കിയതിന് 27-05- 2024ന് മലനീകരണ ബോർഡ് 37,10000 രൂപ പിഴ ചുമത്തിയ കമ്പനിയാണ് ഫ്രഷ്കട്ട്. 15 ദിവസം കൊണ്ട് പിഴ അടയ്ക്കാൻ നോട്ടീസ് ലഭിച്ചു. എന്നാൽ 18 മാസം കഴിഞ്ഞിട്ടും പിഴ പൂർണമായും അടച്ചിട്ടില്ല. ഈ പിഴ അടയ്ക്കാത്ത കമ്പനിക്ക് 27 വരെ മലിനീകരണ ബോർഡ് വീണ്ടും അനുമതി നീട്ടി നൽകിയത് വൻ ക്രമക്കേടാണ് . അതിൽ അഴിമതി നടന്നിട്ടുണ്ടെന്നും അത് അന്വേഷിക്കണമെന്നും അദ്ദേഹം പറഞ്ഞു.
08-08-2024ൽ കമ്പനിയിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി കമ്പനിയുടെ അസംസ്കൃത വസ്തുക്കൾക്ക് 35 ലക്ഷത്തിൻ്റെ നഷ്ടം വന്നതായും ഇത് വെള്ളത്തിൽ കലർന്നതായും കമ്പനിയുടെ ജനറൽ മാനേജർ തന്നെ ദുരന്ത നിവാരണ അതോറിറ്റിയെ അറിയിച്ചിട്ടുണ്ട്. എന്നാൽ ഈ മാലിന്യം വെള്ളിത്തിൽ ലയിച്ചിട്ടും ദുരന്ത നിവാരണ അതോറിറ്റി നടപടി സ്വീകരിച്ചില്ല. ഈ വെള്ളം ഇരുതുള്ളിപ്പുഴ വഴി ഒഴുകി ചാലിയാർ വഴി കടലുണ്ടി പുഴയിലേക്കാണ് എത്തുന്നത്. ഈ പ്രദേശങ്ങളിലൊക്കെ അമീബിയ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഇത്തരം മാലിന്യം കൊണ്ടാണോ ഇതെന്ന് പരിശോധിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു
0 Comments