കൊച്ചി: യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാ അത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുക എന്ന വിവാദ പരാമർശത്തെ തുടർന്ന് സിപിഎം നേതാവ് എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ച് ജമാഅത്തെ ഇസ്‌ലാമി. പ്രസ്താവനയ്‌ക്കെതിരെ കലാപത്തിന് ശ്രമിച്ചു എന്ന് ചൂണ്ടിക്കാണിച്ചാണ് ജമാഅത്തെ ഇസ്‌ലാമി എ കെ ബാലന് വക്കീൽ നോട്ടീസ് അയച്ചത്. ഒരു കോടി രൂപയാണ് നഷ്ട പരിഹാരം ആവശ്യപ്പെടുകയും ചെയ്തിട്ടുണ്ട്. പ്രസ്താവന പിന്‍വലിച്ച് എ കെ ബാലന്‍ മാപ്പ് പറയണമെന്ന് ജമാഅത്തെ ഇസ്‌ലാമി ആവശ്യപ്പെട്ടു. ഒരാഴ്ചക്കകം പ്രസ്താവന പിന്‍വലിച്ചില്ലെങ്കില്‍ ക്രിമിനല്‍, സിവില്‍ കേസുകള്‍ നല്‍കുമെന്ന് വക്കീല്‍ നോട്ടീസില്‍ വ്യക്തമാക്കുന്നുണ്ട്.അതേസമയം, യുഡിഎഫ് അധികാരത്തിലെത്തിയാൽ ജമാഅത്തെ ഇസ്ലാമിയാകും ആഭ്യന്തരം ഭരിക്കുകയെന്ന എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ പ്രതിപക്ഷ നേതാവ് രംഗത്തെത്തി. എ.കെ ബാലൻ ചൊവ്വാഴ്ച നടത്തിയ പ്രസ്താവന ഇന്ത്യയിൽ സംഘപരിവാർ നടത്തുന്ന പ്രചാരണത്തിനു സമാനമാണെന്നാണ് പ്രതിപക്ഷ നേതാവ് വിഡി സതീശൻ പ്രതികരിച്ചത്. യുഡിഎഫ് അധികാരത്തിൽ എത്തിയാൽ ആഭ്യന്തരം കൈകാര്യം ചെയ്യുന്നത് ജമാഅത്ത് ഇസ്‍ലാമി ആയിരിക്കും എന്ന എ.കെ ബാലന്റെ പ്രസ്താവന സംഘ്പരിവാർ അജൻഡയാണെന്നും വിഡി സതീശൻ തിരുവനന്തപുരത്ത് പത്രസമ്മേളനത്തിൽ ആരോപിച്ചു.
ഗുജറാത്തിലെ നിയമസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസ് ജയിച്ചാൽ അഹമ്മദ് പട്ടേൽ മുഖ്യമന്ത്രിയാകും എന്ന പ്രചാരണമാണ് സംഘപരിവാർ നടത്തിയത്. മുസ്‌ലിം വിരുദ്ധ വികാരം ഭൂരിപക്ഷ സമുദായങ്ങൾക്ക് ഇടയിൽ ഉണ്ടാക്കി രണ്ട് സമുദായങ്ങളെ തമ്മിൽ ഭിന്നിപ്പിക്കുന്നതിനു വേണ്ടിയുള്ള അതേ സംഘപരിവാർ തന്ത്രമാണ് എ.കെ ബാലനും ഇപ്പോൾ നടത്തിയത്. മനഃപൂർവമായി വർഗീയത ഉണ്ടാക്കുന്നതിനു വേണ്ടി സംഘപരിവാറിന്റെ അതേ ശൈലിയിൽ സി.പി.എം ശ്രമിക്കുകയാണെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു
എ കെ ബാലന്‍റെ പ്രസ്താവനക്കെതിരെ ജമാഅത്തെ ഇസ്ലാമി അമീറും രംഗത്തെത്തി. ബാലൻ അഭിനവ ഗീബൽസ് ആകരുതെന്നാണ് ജമാഅത്തെ ഇസ്ലാമി അമീറിന്‍റെ പ്രതികരണം. ബാലൻ കേരളത്തോട് മാപ്പു പറയണമെന്ന് ജമാ അത്തെ ഇസ്ലാമി കേരള അമീര്‍ പി അബ്ദുൽ റഹ്മാൻ ആവശ്യപ്പെട്ടു.
0 Comments