കൂടത്തായി : ഇരു തുള്ളി പുഴയിൽ ജലനിരപ്പ് ഉയർന്നാൽ ഫാക്ടറിക്കകത്ത് വെള്ളം കയറുകയും, മാലിന്യം ഒഴുകി പുഴയും, നിരവധി കുടിവെള്ള സ്രോതസ്സുകൾ മലിനമാക്കുകയും, വായു മലിനീകരണം സൃഷ്ടിക്കുകയും ചെയ്യുന്ന കോഴി അറവുമാലിന്യ സംസ്കരണ ഫാക്ടറിയായ ഫ്രഷ് ക്കട്ട് അടച്ചു പൂട്ടുന്നതിനായി അടിയന്തര നടപടി സ്വീകരിക്കുമെന്ന് കൊടുവള്ളി എം എൽ എ പി കെ ഫിറോസ് പറഞ്ഞു. ഫാക്ടറി സന്ദർശിച്ച ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഫാക്ടറിക്ക് അടിയന്തിരമായി സ്റ്റോപ്പ് മെമ്മോ നൽകാൻ നിർദ്ദേശം നൽകി.
ഇന്നലെത്തെ ശക്തമായ മഴയിൽ ഇരു തുള്ളി പുഴയിൽ ജലനിരപ്പ് ഉയർന്നപ്പോൾ ഫാക്ടറിക്കകത്ത് 4 അടിയോളം ഉയരത്തിൽ വെള്ളം കയറിയിരുന്നു. മുമ്പും സമാനമായ രൂപത്തിൽ ഫാക്ടറിയിൽ വെള്ളം കയറിയതായി സമരസമിതി പ്രവർത്തകർ പറഞ്ഞു. എല്ലാ ചട്ടങ്ങളും ലംഘിച്ചാണ് ഫാക്ടറി പ്രവർത്തിക്കുന്നത് എന്നതിന് ഉത്തമ ഉദാഹരണമാണ് ഈ വെള്ള കയറ്റമെന്നും ഫിറോസ് പറഞ്ഞു.
ഇത്തരം സന്ദർഭങ്ങളിൽ നടപടി സ്വീകരിക്കേണ്ട ഉദ്യോഗസ്ഥർ നാട്ടുകാർ അറിയിച്ചിട്ടും മൗനം പാലിക്കുന്നതിനെ കുറിച്ചും അന്വേഷണം നടത്തുമെന്നും, മുൻ സർക്കാരിൻ്റെ കാലത്ത് നിയമസഭാ സമിതി ഫാക്ടറി സന്ദർശിച്ച് തയ്യാറാക്കിയ റിപ്പോർട്ട് പുറത്തു വിടാൻ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും എം എൽ എ പറഞ്ഞു.
താമരശ്ശേരി, കട്ടിപ്പാറ, ഓമശ്ശേരി ,കോടഞ്ചേരി ഗ്രാമപഞ്ചായത്ത് സെക്രട്ടറിമാരും, ജനപ്രതിനിധികളും, ഉദ്യോഗസ്ഥരും, സമരസമിതി പ്രവർത്തകരും എം എൽ എ ക്കൊപ്പം ഫാക്ടറി സന്ദർശിച്ചു.
0 Comments