ന്യൂഡല്‍ഹി: വരാനിരിക്കുന്ന തിരഞ്ഞെടുപ്പുകളിൽ ഇവിഎം വേണ്ടെന്നും ബാലറ്റ് പേപ്പര്‍ തിരികെ കൊണ്ടുവരണമെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ. ഇതിനായി ഭാരത് ജോഡോ യാത്രപോലെ രാജ്യവ്യാപക കാമ്പയിന് പാര്‍ട്ടി നേതൃത്വം നൽകുമെന്നും ഖാര്‍ഗെ പറഞ്ഞു. ഡൽഹിയിലെ തൽക്കത്തോറ സ്റ്റേഡിയത്തിൽ പാർട്ടിയുടെ ഭരണഘടനാ ദിന പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മഹാരാഷ്ട്ര നിയമസഭാ തിരഞ്ഞെടുപ്പിൽ 288-ൽ 230 സീറ്റുകൾ ബിജെപി നേടിയതിന് പിന്നാലെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ പാർട്ടികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയിരുന്നു. തിരഞ്ഞെടുപ്പ് നടത്തിപ്പിൽ കൃത്രിമം കാണിച്ചുവെന്നായിരുന്നു പ്രതിപക്ഷ പാർട്ടികളുടെ ആരോപണം. ഇതിന് പിന്നാലെയാണ് ഇവിഎം തിരിമറി ആരോപണം വീണ്ടും ഉയര്‍ന്നുവന്നത്.
അതേ സമയം ബാലറ്റ് പേപ്പര്‍ വോട്ടെടുപ്പ് പുനരാരംഭിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പൊതുതാല്‍പര്യ ഹര്‍ജി സുപ്രീംകോടതി തള്ളിയിരുന്നു. ഡോ. കെ എ പോൾ സമർപ്പിച്ച പൊതുതാൽപ്പര്യ ഹർജിയാണ് സുപ്രീംകോടതി തള്ളിയത്.

0 Comments