തിരുവനന്തപുരം: കെഎസ്ആര്‍ടിസിയില്‍ പുതിയ മാറ്റങ്ങൾ. ഇതിന്റെ ഭാഗമായി ഇനി ഓഫീസില്‍ ഇരുന്നുളള ജോലി ആരോഗ്യപ്രശ്‌നമുളളവര്‍ക്ക് മാത്രമെന്ന് ഗതാഗതമന്ത്രി കെ ബി ഗണേഷ് കുമാര്‍ അറിയിച്ചു.
‘ഹൃദയാഘാതവും അര്‍ബുദവുമൊക്കെ വന്നവരെ ഡോക്ടര്‍മാരുടെ നിര്‍ദേശപ്രകാരം ക്ലെറിക്കല്‍ ജോലികളില്‍ നിയമിക്കുമെന്നും പരമാവധി ഡ്രൈവര്‍മാരെയും കണ്ടക്ടര്‍മാരെയും റൂട്ടിലിറക്കുമെന്നും ഗണേഷ് കുമാര്‍ പറഞ്ഞു.
ജീവനക്കാര്‍ക്കെതിരെയുളള കേസുകള്‍ അവസാനിപ്പിക്കാന്‍ അദാലത്ത് സംഘടിപ്പിക്കും. 3600 ഓളം ചെറിയ കേസുകളുണ്ട് കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ പേരില്‍.
26 മുതല്‍ തുടര്‍ച്ചയായ അദാലത്ത് വെച്ചിട്ടുണ്ട്. ചെറിയ കുറ്റകൃത്യങ്ങളൊക്കെ പിഴയടച്ച് അവസാനിപ്പിക്കാമെന്നും മന്ത്രി പറഞ്ഞു. കെഎസ്ആര്‍ടിസിയിലെ നഷ്ടം കുറച്ച് ലാഭം കൊണ്ടുവരുന്നതിന്റെ ഭാഗമായി പല തരത്തിലുളള നടപടികളാണ് ഗതാഗത വകുപ്പ് നിലവിൽ സ്വീകരിക്കുന്നത്.
രണ്ടാഴ്ച്ചയ്ക്കുളളില്‍ ആറ് ഭാഷയില്‍ ഉപയോഗിക്കാൻ കഴിയുന്ന കെഎസ്ആര്‍ടിസി ചലോ ആപ്പ് പുറത്തിറക്കുമെന്നും അതിനായി മുഖ്യമന്ത്രിയുടെ സമയം തേടിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.
ആപ്പിന്റെ രൂപകല്‍പ്പന കാഴ്ച്ച പരിമിതിയുളളവര്‍ക്കും ഉപയോഗിക്കാന്‍ കഴിയുംവിധമാണെന്നും. ചലോ ആപ്പിലൂടെ ബസുകളിലെ സീറ്റ് ലഭ്യത പരിശോധിക്കാനും ട്രാക്ക് ചെയ്യാനും കഴിയും.
കെ എസ് ആർ ടി സി ഡിപ്പോകളിൽ വിളിച്ചാൽ ഫോൺ എടുക്കില്ലെന്ന പരാതിക്ക് പരിഹാരമായി. ഇനി മുതൽ എല്ലാ കെ എസ് ആർ ടി സി ഡിപ്പോകളിലും ജൂലൈ ഒന്നു മുതൽ മൊബൈൽ ഫോൺ നൽകുമെന്ന് മന്ത്രി കെ ബി ഗണേഷ് കുമാർ പറഞ്ഞു.

0 Comments