LATEST

6/recent/ticker-posts

പോഷകാഹാരക്കുറവു മൂലം ഗാസയില്‍ മരിച്ചത് 98 കുട്ടികളടക്കം 212 പേര്‍; ഇസ്രയേൽ ആക്രമണത്തില്‍ 38 മരണം കൂടി


  ഗാസയില്‍ പോഷകാഹാരക്കുറവ് മൂലം 11 പേര്‍ കൂടി മരിച്ചതായി റിപ്പോര്‍ട്ട്. ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയത്തെ ഉദ്ധരിച്ച് ബിബിസിയാണ് ഇക്കാര്യം റിപ്പോര്‍ട്ട്‌ചെയ്തിരിക്കുന്നത്. ഇതോടെ പോഷകാഹാരക്കുറവ് മൂലം മരിച്ചവരുടെ എണ്ണം 212 ആയി ഉയര്‍ന്നെന്നും ഇതില്‍ 98 പേരും കുട്ടികളാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിനിടെ, കഴിഞ്ഞ 24 മണിക്കൂറിനിടെ ഇസ്രയേല്‍ സൈന്യത്തിന്റെ ആക്രമണത്തില്‍ 38 പേര്‍ കൊല്ലപ്പെട്ടതായും ഹമാസ് നിയന്ത്രണത്തിലുള്ള ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇസ്രയേല്‍ ആക്രമണത്തില്‍ 491 പേര്‍ക്ക് പരിക്കേറ്റതായും ആരോഗ്യമന്ത്രാലയം പറഞ്ഞു.

20 ലക്ഷത്തിലേറെ പലസ്തീന്‍കാര്‍ പാര്‍ക്കുന്ന ഗാസയെ പൂര്‍ണമായും കീഴ്പ്പെടുത്തുന്നതിനുള്ള ആദ്യപടിയായി അവിടത്തെ ഏറ്റവും വലിയ നഗരമായ ഗാസാ സിറ്റി പിടിച്ചെടുക്കാനുള്ള പദ്ധതിക്ക് ഇസ്രയേല്‍ സുരക്ഷാമന്ത്രിസഭ കഴിഞ്ഞദിവസം അംഗീകാരം നല്‍കിയിരുന്നു. ഇസ്രയേല്‍ ഉപരോധത്തെത്തുടര്‍ന്ന് കൊടുംപട്ടിണിയിലായ ഗാസക്കാരെ രക്ഷിക്കാനും 22 മാസം പിന്നിട്ട യുദ്ധം അവസാനിപ്പിക്കാനും അന്താരാഷ്ട്രതലത്തില്‍ മുറവിളികള്‍ ശക്തമാകവേയാണ് നീക്കം.

ബന്ദികളുടെയെല്ലാം മോചനം, ഹമാസിനെ നിരായുധീകരിക്കല്‍, ഗാസയുടെ സുരക്ഷാനിയന്ത്രണം ഏറ്റെടുക്കല്‍, ഗാസയില്‍നിന്നുള്ള സൈനികപിന്മാറ്റം, ഹമാസോ പലസ്തീന്‍ അതോറിറ്റിയോ ഉള്‍പ്പെടാത്ത ബദല്‍ സിവില്‍ ഭരണകൂടം സ്ഥാപിക്കല്‍ തുടങ്ങിയ അഞ്ച് പ്രധാന നിര്‍ദേശങ്ങളാണ് യുദ്ധം ശാശ്വതമായി അവസാനിപ്പിക്കാനെന്നവകാശപ്പെട്ട് പ്രഖ്യാപിച്ച ഇസ്രയേലിന്റെ പുതിയ പദ്ധതിയിലുള്ളത്.

ഹമാസിനെ ഉന്മൂലനം ചെയ്യുന്നതിനായി ഗാസാ സിറ്റിയുടെ നിയന്ത്രണം സൈന്യമേറ്റെടുക്കുമെന്നും യുദ്ധമേഖലകള്‍ക്കുപുറത്തുള്ള ഇടങ്ങളില്‍ സഹായവിതരണം തുടരുമെന്നും ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. കരയാക്രമണം തുടങ്ങുന്നതിനു മുന്നോടിയായി ഗാസാ സിറ്റിയില്‍ ഒഴിപ്പിക്കല്‍ നിര്‍ദേശം നല്‍കിയിരുന്നു. അതേസമയം, ഗാസാസിറ്റി പിടിക്കാനുള്ള ഇസ്രയേല്‍ നീക്കം യുദ്ധക്കുറ്റമാണെന്ന് ഹമാസ് ആരോപിച്ചു.

Post a Comment

0 Comments