*കൊച്ചി* : മെസിപ്പടയെ സ്വീകരിക്കാനുള്ള തയാറെടുപ്പിലാണ് കേരളം. ടീം കേരളത്തിലെത്തിയാല്‍ ഉണ്ടായേക്കാവുന്ന തിരക്ക് നിയന്ത്രിക്കാനുള്ള പ്ലാന്‍ തയാറാക്കുകയാണ് സംഘാടകര്‍. പ്ലാന്‍ ഒരുങ്ങിക്കഴിഞ്ഞാല്‍ സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അംഗീകാരം നല്‍കും. ഇതിനോടനുബന്ധിച്ച് മോക്ഡ്രില്ലുകള്‍ ഉള്‍പ്പെടെ സംഘടിപ്പിക്കും. ഓരോ പരിപാടിക്കും വ്യത്യസ്ത പ്രോട്ടോക്കോളുകളാവും തയാറാക്കുക. മുന്‍കാല അനുഭവങ്ങളുടെ കൂടി പശ്ചാത്തലത്തിലായിരിക്കും പ്ലാന്‍. ബെംഗളൂരുവിലുണ്ടായ ഐപിഎല്‍ ദുരന്തവും കഴിഞ്ഞ ദിവസം കരൂരിലുണ്ടായ ദുരന്തവും കേരളത്തിന് മുന്നില്‍ ഉദാഹരണമായുണ്ട്.
കൊച്ചി ഫിഫ അണ്ടര്‍ 17 ലോകകപ്പ്, ഐഎസ്എൽ തുടങ്ങിയ മത്സരങ്ങള്‍ക്കായി തയാറാക്കിയ ദുരന്ത നിവാരണ പ്ലാനും സര്‍ക്കാരിന്‌റെ കയ്യിലുണ്ട്. ജനക്കൂട്ട നിയന്ത്രണത്തിന് പ്രത്യക പരിശീലനം നേടിയ സിവിൽ ഡിഫന്‍സ് ഫോഴ്‌സ് സജ്ജമാണെന്നതും സംസ്ഥാനത്തിന് ഗുണമാണ്. നിശ്ചിത സ്ഥലത്ത് ഉള്‍ക്കൊള്ളാനാവുന്ന ആളുകള്‍ക്കപ്പുറം ആരെയും അനുവദിക്കില്ല എന്നുതുടങ്ങി കര്‍ശന നിയന്ത്രണങ്ങളാവും ഉണ്ടാവുക.
ദിവസങ്ങൾക്ക് മുൻപാണ് അർജന്റീന ഫുട്ബോൾ ടീമിന്റെ കേരളത്തിലെ മത്സരം കൊച്ചിയിൽ നടക്കുമെന്ന് സർക്കാർ അറിയിച്ചത്. നേരത്തെ മെസിയും സംഘവും കേരത്തിലേക്ക് വരുമെന്ന കാര്യം അർജന്റീന ഫുട്ബോൾ ഫെഡറേഷൻ തന്നെ സ്ഥിരീകരിച്ചിരുന്നുവെങ്കിലും ഏത് സ്റ്റേഡിയത്തിൽ കളിക്കുമെന്ന കാര്യത്തിൽ വ്യക്തത കുറവുണ്ടായിരുന്നു. തിരുവനന്തപുരം കാര്യവട്ടം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് നേരത്തെ തീരുമാനിച്ചിരുന്നുവെങ്കിലും ചില അസൗകര്യങ്ങളാൽ കൊച്ചിയിലെ ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലേക്ക് മാറ്റുകയായിരുന്നു.
0 Comments