ന്യൂഡൽഹി: ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നതിനെ പരാമർശിച്ചുകൊണ്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് നടത്തിയ പരാമർശങ്ങളിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ രൂക്ഷമായി വിമർശിച്ച് കോണ്ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ.
റഷ്യൻ എണ്ണ വാങ്ങുന്നതിന് ഇന്ത്യയിൽനിന്നുള്ള ഇറക്കുമതികൾക്ക് അമേരിക്ക തീരുവ ഉയർത്തിയതിനുശേഷം"മോദി എന്നെ സന്തോഷിപ്പിക്കണമെന്ന്’ ട്രംപ് അവകാശപ്പെട്ടത് ഒരു ഓഡിയോ ക്ലിപ്പിൽ കേട്ടുവെന്ന് ഖാർഗെ പറഞ്ഞു. എന്തുകൊണ്ടാണ് മോദി ട്രംപിനുമുന്നിൽ തല കുനിക്കുന്നതെന്നും ഇതു രാജ്യത്തിന് അപകടകരമാണെന്നും ഖാർഗെ പറഞ്ഞു.
നിങ്ങൾ രാജ്യത്തിനുവേണ്ടിയാണ് നിലകൊള്ളേണ്ടത്. ട്രംപ് പറയുന്നതിനെല്ലാം നിങ്ങൾ തലകുനിക്കുകയാണ്. രാജ്യം നിങ്ങളെ പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തത് തല കുനിക്കാനല്ലെന്നും മോദിയോടായി ഖാർഗെ പറഞ്ഞു.
വെനസ്വേലയിലെ സംഭവവികാസങ്ങൾ ലോകത്തിനു നല്ലതല്ലെന്നും യുഎസ് പ്രസിഡന്റ് ലോകത്തിലെ ജനങ്ങളെ ഭയപ്പെടുത്താനാണു ശ്രമിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
സാമ്രാജ്യത്വവിപുലീകരണം നടത്താൻ ശ്രമിച്ചവർക്കൊന്നും അധികകാലം നിലനില്പുണ്ടായിട്ടില്ല. ഹിറ്റ്ലറിനെയും മുസോളിനിയെയും പോലുള്ളവർ ഇല്ലാതായെന്നും ഖാർഗെ പറഞ്ഞു. ദുഷ്ടചിന്തകൾ വച്ചുപുലർത്തുന്ന ആളുകൾ ആഗോളസമാധാനം തകർക്കാൻ ശ്രമിക്കുന്നത് ശരിയല്ലെന്നും ഖാർഗെ കൂട്ടിച്ചേർത്തു.
0 Comments