ടെഹ്‌റാൻ: ലോകത്തെ ഞെട്ടിച്ച് ഇസ്രായേൽ. പശ്ചിമേഷ്യയെ യുദ്ധഭീതിയിലാക്കി ഇറാനെ ഇസ്രയേൽ ആക്രമിച്ചു. ഇറാൻ തലസ്ഥാനമായ ടെഹ്റാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇസ്രയേൽ പ്രതിരോധ സേന അപ്രതീക്ഷിത ആക്രമണം നടത്തി. ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനിൽ ശക്തമായ സ്ഫോടന ശബ്ദങ്ങൾ കേട്ടതായി ഇറാനിയൻ ഔദ്യോഗിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ടെഹ്‌റാനിലെ യൂണിവേഴ്‌സിറ്റി സ്ട്രീറ്റിലും ജോംഹൗറി പ്രദേശത്തും നിരവധി മിസൈലുകൾ പതിച്ചതായാണ് റിപ്പോർട്ട്. ഇസ്രയേൽ മാധ്യമങ്ങളും ആക്രമണം സ്ഥിരീകരിച്ചു.
ഇറാന്റെ സൈനിക കേന്ദ്രങ്ങളെ ലക്ഷ്യം വെച്ചാണ് ഇസ്രയേൽ ആക്രമണം നടത്തിയതെന്നാണ് സൂചന. ഇതിന് മറുപടിയായി ഇറാൻ മിസൈൽ ആക്രമണം നടത്താനുള്ള സാധ്യത കണക്കിലെടുത്ത് ഇസ്രയേൽ തങ്ങളുടെ പൗരന്മാർക്ക് കർശന നിർദ്ദേശം നൽകിയിട്ടുണ്ട്. ഇറാനിൽ നിന്നുള്ള പ്രത്യാക്രമണ സാധ്യത കണക്കിലെടുത്ത് ഇസ്രായേലിലെമ്പാടും സൈറണുകൾ മുഴങ്ങുകയും ജനങ്ങൾ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറാൻ നിർദ്ദേശം നൽകുകയും ചെയ്തിട്ടുണ്ട്. നിലവിൽ മിസൈൽ ആക്രമണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടില്ലെങ്കിലും മുൻകരുതൽ എന്ന നിലയിൽ ഹോം ഫ്രണ്ട് കമാൻഡ് കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്തി.
0 Comments