സംസ്ഥാനത്തെ നഴ്സുമാർക്കും സ്വകാര്യ ആശുപത്രിയിലെ മുഴുവൻ ജീവനക്കാർക്കും മിനിമം വേതനം അനുവദിക്കാൻ സർക്കാർ തീരുമാനിച്ചതായി മന്ത്രി വി ശിവൻകുട്ടി. ഇതുമായി ബന്ധപ്പെട്ട ഔദ്യോഗിക ഉത്തരവ് ഇന്നോ നാളെയോ പുറത്തിറങ്ങുമെന്ന് അദ്ദേഹം വ്യക്തമാക്കി.
നഴ്സുമാർക്ക് മാത്രമല്ല, സ്വകാര്യ ആശുപത്രി മേഖലയിലെ എല്ലാ വിഭാഗം ജീവനക്കാർക്കും മിനിമം വേതനം ഉറപ്പാക്കുന്ന തീരുമാനമാണ് സംസ്ഥാന സർക്കാരിന്റെ മിനിമം വേതന കമ്മിറ്റി കൈക്കൊണ്ടിരിക്കുന്നത്. സർക്കാരിന്റെ ഈ തീരുമാനത്തെ മാനേജ്മെന്റുകൾ കോടതിയിൽ ചോദ്യം ചെയ്യാൻ സാധ്യതയുണ്ടെന്നും മന്ത്രി സൂചിപ്പിച്ചു.
നിലവിൽ സെക്രട്ടേറിയറ്റിന് മുന്നിൽ നഴ്സുമാർ നടത്തിവരുന്ന സമരം, ശമ്പളം സർക്കാർ നൽകണം എന്ന നിലപാടിലൂന്നിയുള്ളതാണ്. എന്നാൽ, ജീവനക്കാർക്കുള്ള ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകേണ്ടത് അതത് മാനേജ്മെന്റുകളാണെന്ന കർശന നിലപാടാണ് സർക്കാരിനുള്ളതെന്ന് മന്ത്രി വ്യക്തമാക്കി. തൊഴിലാളികൾക്ക് അവകാശപ്പെട്ട ആനുകൂല്യങ്ങൾ മാനേജ്മെന്റ് തന്നെ നൽകണമെന്നതാണ് ഗവൺമെന്റിന്റെ അഭിപ്രായമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
0 Comments