കോഴിക്കോട്: കോഴിക്കോട് പന്തീരങ്കാവില്‍ വൻ ലഹരിവേട്ട. മൂന്നു കോടിയിലധികം രൂപയുടെ മയക്കുമരുന്നുമായി സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സറും കൂട്ടാളിയും പിടിയില്‍. അടിവാരം സ്വദേശിനി ഫാത്തിമ നസ്രീൻ (20), കൊണ്ടോട്ടി സ്വദേശി പി.കെ ഷഫീക്ക് (35) എന്നിവരാണ് അറസ്റ്റിലായത്. കോഴിക്കോട് എക്‌സൈസ്, നർകോട്ടിക് സ്പെഷ്യൽ, ഇന്റലിജൻസ് സംയുക്തമായി നടത്തിയ പരിശോധനയിൽ 3.312 കിലോ മെതാംഫിറ്റമിനും 56 ഗ്രാം എംഡിഎംഎ എക്സ്റ്റസി ഗുളികകളുമാണ് പിടികൂടിയത്. ഇതിന് ആഗോള മാര്‍ക്കറ്റില്‍ മൂന്ന് കോടിയിലേറെ രൂപ വില വരും.
ഇന്ന് ഉച്ചയോടെ പന്തീരങ്കാവ് ടോള്‍ ബൂത്തിന് സമീപം വെച്ചാണ് സംഭവം. കാറിന്റെ ബോണറ്റില്‍ രഹസ്യമായി സൂക്ഷിച്ച നിലയിലായിരുന്നു എംഡിഎംഎ. രാജസ്ഥാനിലെ അജ്മീറില്‍ നിന്നാണ് എംഡിഎംഎ കൊണ്ടുവന്നതെന്നാണ് എക്‌സൈസിന് ലഭിച്ച വിവരം. മംഗലാപുരത്ത് നിന്നണ് ഫാത്തിമ നസ്രീൻ വാഹനത്തിൽ കയറുന്നത്. പെൺകുട്ടിക്കും ഇക്കാര്യം അറിയാമായിരുന്നു എന്നാണ് ഉദ്യോഗസ്ഥർ നൽകുന്ന വിവരം. പ്ലസ്ടു കഴിഞ്ഞ ഫാത്തിമ നസ്രീൻ സോഷ്യൽ മീഡിയ ഇൻഫ്ളുവൻസർ കൂടിയാണ്.
നേരത്തെ വിവരം ലഭിച്ചതിനെ തുടർന്ന് മംഗലാപുരം മുതൽ വാഹനം എക്സൈസിന്റെ നിരീക്ഷണത്തിലായിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ വില്‍പ്പന നടത്തുകയാണ് ഇവരുടെ ലക്ഷ്യം. ജില്ലയിൽ മാസങ്ങൾക്ക് മുമ്പ് 3 കിലോ എംഡിഎംഎ പിടികൂടിയിരുന്നു. ഇതിനു പിന്നാലെ നടക്കുന്ന ഉയർന്ന അളവിലുള്ള ലഹരി വേട്ടയാണിത്. സംഭവത്തില്‍ ഉള്‍പ്പെട്ട ഇവരുടെ മറ്റു സഹായികള്‍ക്കായി എക്‌സൈസ് സംഘം അന്വേഷണം ഊര്‍ജിതമാക്കി.
0 Comments