LATEST

6/recent/ticker-posts

സംസ്ഥാനത്ത് കനത്ത ചൂട്; ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ ആരംഭിച്ചു


തിരുവനന്തപുരം: സംസ്ഥാനത്ത് കടുത്ത ചൂട് തുടരുന്ന സാഹചര്യത്തില്‍ ആരോഗ്യ പ്രശ്‌നങ്ങള്‍ നേരിടുന്നതിനായി പ്രധാന ആശുപത്രികളില്‍ ഹീറ്റ് സ്‌ട്രോക്ക് ക്ലിനിക്കുകള്‍ പ്രവര്‍ത്തനം ആരംഭിച്ചു. സൂര്യാഘാതം ഉള്‍പ്പെടെയുള്ള ചൂട് മൂലമുള്ള അസുഖങ്ങള്‍ മുന്‍കൂട്ടി കണ്ട് പ്രത്യേക ചികില്‍സാ സൗകര്യങ്ങള്‍ ഒരുക്കാന്‍ ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കി.

ചൂടുമായി ബന്ധപ്പെട്ട രോഗങ്ങളുടെ നിരീക്ഷണവും സംസ്ഥാനതലത്തില്‍ ശക്തമാക്കിയിട്ടുണ്ട്. രാവിലെ 11 മണി മുതല്‍ ഉച്ചയ്ക്ക് മൂന്നു മണിവരെ നേരിട്ട് വെയിലേല്‍ക്കുന്നത് ഒഴിവാക്കണമെന്ന് ആരോഗ്യ വകുപ്പ് കര്‍ശന മുന്നറിയിപ്പ് നല്‍കി. അള്‍ട്രാവയലറ്റ് രശ്മികളുടെ തോത് ഉയരുന്നത് ഗുരുതര ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് ഇടയാക്കാമെന്നും അധികൃതര്‍ വ്യക്തമാക്കി. ദാഹം തോന്നിയില്ലെങ്കിലും ഇടവിട്ട് ധാരാളം വെള്ളം കുടിക്കണമെന്ന് ജാഗ്രതാ നിര്‍ദ്ദേശത്തില്‍ പറയുന്നു. കുട്ടികള്‍, വയോധികര്‍, ഗര്‍ഭിണികള്‍, ഗുരുതര രോഗമുള്ളവര്‍ എന്നിവര്‍ കൂടുതല്‍ ശ്രദ്ധ പാലിക്കണമെന്നും നിര്‍ദേശം നല്‍കി.

അതേസമയം, ചൂട് കൂടിയതോടെ സംസ്ഥാനത്തെ വൈദ്യുതി ഉപഭോഗത്തിലും വന്‍ വര്‍ധന രേഖപ്പെടുത്തി. ഇന്നലെ മാത്രം കേരളത്തില്‍ 11.34 കോടി യൂണിറ്റ് വൈദ്യുതി ഉപയോഗിച്ചു. ഈ മാസത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. വൈകുന്നേരങ്ങളിലെ വൈദ്യുതി ആവശ്യകതയും കുത്തനെ ഉയര്‍ന്നു. പീക്ക് സമയത്തെ ഉപയോഗം 5,947 മെഗാവാട്ടിലെത്തി. വരും ദിവസങ്ങളിലും ചൂട് തുടരുമെന്നതിനാല്‍ വൈദ്യുതി നിയന്ത്രണം ഒഴിവാക്കാന്‍ ഉപഭോക്താക്കള്‍ സഹകരിക്കണമെന്ന് കെഎസ്ഇബി അറിയിച്ചു.

*തിരുവനന്തപുരം മെഡിക്കല്‍ കോളജ് ഐസിയു പ്രവര്‍ത്തിക്കുന്നത് തുണി കെട്ടി മറച്ച്; ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി ജനറല്‍ സര്‍ജറി വിഭാഗം മേധാവിയുടെ കത്ത്*

 തിരുവനന്തപുരം: മെഡിക്കല്‍ കോളജില്‍ തീപിടുത്തം ഉണ്ടായി ഒരു മാസം പിന്നിട്ടിട്ടും ഐസിയു പ്രവര്‍ത്തന സജ്ജമായില്ല. തുണി കെട്ടി മറച്ചാണ് താല്‍ക്കാലിക ഐസിയുകള്‍ പ്രവര്‍ത്തിക്കുന്നത്. ഗുരുതതര പ്രസിസന്ധിയെന്ന് ചൂണ്ടിക്കാട്ടി വകുപ്പ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി കത്ത് അയച്ചു. ഐസിയു ഉടന്‍ പ്രവര്‍ത്തനക്ഷമം ആകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. മാര്‍ച്ച് 17ന് ആയിരുന്നു തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ മള്‍ട്ടി സൂപ്പര്‍ സ്‌പെഷ്യാലിറ്റി വിഭാഗത്തില്‍ തീപിടുത്തം ഉണ്ടായത്. ഇതിനു പിന്നാലെ രോഗികളെ താല്‍ക്കാലികമായി സജ്ജീകരിച്ച ഐസിയുവിലേക്ക് മാറ്റുകയായിരുന്നു. എന്നാല്‍, ഇപ്പോഴും ഈ താല്‍ക്കാലിക ഐസിയുവില്‍ തന്നെയാണ് രോഗികള്‍ തുടരുന്നത്. തുണി കെട്ടി മറച്ചാണ് ഈ ഐസിയു പ്രവര്‍ത്തിക്കുന്നത്. രോഗികള്‍ക്ക് ഇവിടെ എത്രത്തോളം സുരക്ഷ ഒരുക്കാനാകും എന്നതില്‍ കടുത്ത ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഇതിനുപിന്നാലെയാണ് ജനറല്‍ സര്‍ജറി വിഭാഗം മേധാവി മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന് ഒരു കത്ത് നല്‍കിയിരിക്കുന്നത്. ഉടന്‍ തന്നെ ഐസിയു പ്രവര്‍ത്തനക്ഷമമാകുമെന്നാണ് ആശുപത്രി അധികൃതര്‍ അറിയിക്കുന്നത്. 

Post a Comment

0 Comments