LATEST

6/recent/ticker-posts

വയനാട് തുരങ്കപാത നിർമ്മാണത്തിന്റെ ആദ്യ ബ്ലാസ്റ്റ് സ്വിച്ച് ഓണ്‍ നടത്തി മുഖ്യമന്ത്രി പിണറായി വിജയൻ.

കോഴിക്കോട്: ആനക്കാംപൊയില്‍- മേപ്പാടി തുരങ്കപാത നിർമ്മാണത്തിൻ്റെ ഭാഗമായി പാറ പൊട്ടിക്കലിന് തുടക്കമായി. ആദ്യ ബ്ലാസ്റ്റിൻ്റെ സ്വിച്ച് ഓണ്‍ മുഖ്യമന്ത്രി പിണറായി വിജയൻ നിർവഹിച്ചു. മന്ത്രി മുഹമ്മദ് റിയാസും ചടങ്ങിൽ പങ്കെടുത്തു. മറിപ്പുഴ പ്രദേശത്താണ് ചടങ്ങുകൾ നടന്നത്. 2025 ഓഗസ്റ്റ് 31നാണ് മുഖ്യമന്ത്രി തുരങ്കപാതയുടെ പ്രവൃത്തി ഉദ്ഘാടനം നിര്‍വഹിച്ചത്. ബ്ലാസ്റ്റിങ്ങിന്റെ അപകട സാധ്യത മുൻനിർത്തിക്കൊണ്ട് വലിയ സുരക്ഷയിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്. തുരങ്കപാത വരുന്നതോടെ വയനാട് ചുരത്തിലെ ഗതാഗതക്കുരുക്കിന് പരിഹാരമാകും.


വയനാട്-കോഴിക്കോട് ജില്ലകളെ ബന്ധിപ്പിക്കുന്നതാണ് ഈ തുരങ്കപാത. 8.73 കിലോമീറ്റർ നീളമുള്ള തുരങ്കപാത കിഫ്ബി ഫണ്ട് ഉപയോഗിച്ചാണ് നിർമ്മാണം. പദ്ധതിയുടെ നടത്തിപ്പിനും നിര്‍വഹണത്തിനുമുള്ള സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ കൊങ്കണ്‍ റെയില്‍വേയാണ്. അനുബന്ധ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളായ താല്‍ക്കാലിക പാലം, ക്രഷര്‍ യൂണിറ്റ്, ഫ്യൂവല്‍ ടാങ്ക്, തൊഴിലാളികള്‍ക്ക് താമസിക്കാനുള്ള ക്യാമ്പ് ഷെഡ് എന്നിവയെല്ലാം പൂര്‍ത്തിയാക്കിയാണ് പദ്ധതിയുടെ പ്രധാന ഘട്ടങ്ങളിലൊന്നായ ബ്ലാസ്റ്റിങ് ആരംഭിച്ചത്. നാല് വര്‍ഷം കൊണ്ട് പദ്ധതി പൂര്‍ത്തിയാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

2134.5 കോടി രൂപയാണ് പദ്ധതി ചെലവ് കണക്കാക്കുന്നത്. ഏതു കാലാവസ്ഥയിലും സുഗമമായി സഞ്ചരിക്കാൻ കഴിയുമെന്നാണ് പാതയുടെ സവിശേഷത. താമരശ്ശേരി ചുരത്തിന് ബദലായാണ് നാലുവരി തുരങ്കപാത ഒരുങ്ങുന്നത്. പദ്ധതി യാഥാർത്ഥ്യമാകുന്നത്തോടെ ആനക്കാംപൊയിലിൽ നിന്നും 22 കിലോമീറ്റർകൊണ്ട് മേപ്പാടിയിലെത്താനാകും. കാർഷിക, ടൂറിസം മേഖലകളിൽ വലിയ പ്രാധാന്യമർഹിക്കുന്നതാണ് ഈ തുരങ്കപാതയുടെ നിർമ്മാണം.

Post a Comment

0 Comments