മലപ്പുറം: നിയമസഭാ തെരഞ്ഞെടുപ്പിൽ ചരിത്രവിജയം നേടിയ മുസ്ലിം ലീഗ് പുതിയ മന്ത്രി സഭയിൽ അർഹമായ പ്രാതിനിധ്യം ആവശ്യപ്പെട്ടേക്കും. 22 സീറ്റുകളിലെ വിജയവുമായാണ് ഇത്തവണ മുസ്ലിംലീഗ് നിയമസഭയിൽ എത്തുന്നത്.
കൂടുതൽ മന്ത്രിസ്ഥാനത്തിന് പാർട്ടിക്ക് അർഹതയുണ്ടെന്ന വാദം ലീഗ് നേതൃത്വം അടുത്ത യുഡിഎഫ് യോഗത്തിൽ ഉന്നയിക്കും. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ അഞ്ച് മന്ത്രിമാരാണ് ലീഗിന് ഉണ്ടായിരുന്നത്. അന്ന് ലീഗ് എംഎൽഎമാരുടെ എണ്ണം 20 ആയിരുന്നു.
മലപ്പുറം ജില്ലയിൽനിന്ന് മാത്രം ഇത്തവണ ലീഗിന് 12 എംഎൽഎമാരാണുള്ളത്. ജില്ലയിൽ മത്സരിച്ച എല്ലാ സീറ്റുകളിലും വിജയിച്ചു. കോഴിക്കോട് സൗത്ത്, കുറ്റ്യാടി, കുന്ദമംഗലം, തിരുവന്പാടി, പേരാന്പ്ര, കൊടുവള്ളി, കളമശേരി, കാസർഗോഡ്, മഞ്ചേശ്വം, മണ്ണാർക്കാട് മണ്ഡലങ്ങളിലും വിജയിച്ചതോടെ പാർട്ടിക്കു കൂടുതൽ ജില്ലകളിൽ പ്രാതിനിധ്യമായി.
പുതിയ സർക്കാരിൽ ഉപമുഖ്യമന്ത്രി സ്ഥാനം ആവശ്യപ്പെടണമെന്ന വാദം പാർട്ടിക്കുള്ളിൽ ചില നേതാക്കൾ ഉയർത്തുന്നുണ്ട്. കോണ്ഗ്രസുമായുള്ള ചർച്ചകൾക്കുശേഷം മാത്രമേ ഇക്കാര്യത്തിൽ വ്യക്തമായ നിലപാടുകൾ ഉണ്ടാകൂ. അതേസമയം, കൂടുതൽ മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിൽ പാർട്ടി ഉറച്ചു നിൽക്കും.
യുഡിഎഫ് ഭരണത്തിൽ വരുന്പോൾ വ്യവസായം, പൊതുമരാമത്ത്, വിദ്യാഭ്യാസം, തദ്ദേശ സ്വയംഭരണം തുടങ്ങിയ വകുപ്പുകളാണ് മുസ്ലിം ലീഗിന് ലഭിക്കാറുള്ളത്. ഉമ്മൻ ചാണ്ടി മന്ത്രി സഭയിൽ നഗരകാര്യ വകുപ്പ്കൂടി ലീഗിനു ലഭിച്ചിരുന്നു.
മന്ത്രി സ്ഥാനത്തേക്ക് ആരെല്ലാമെന്നതു സംബന്ധിച്ച ചർച്ചകൾ പാർട്ടിയിൽ തുടങ്ങിയിട്ടുണ്ട്. പാർട്ടിക്ക് ഉപമുഖ്യമന്ത്രി സ്ഥാനം ലഭിക്കുകയാണെങ്കിൽ സീനിയർ നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി തന്നെയാകും പരിഗണിക്കപ്പെടുക. ഉപമുഖ്യമന്ത്രി സ്ഥാനം ഒഴിവാക്കി കൂടുതൽ മന്ത്രിസ്ഥാനത്തിനാണ് പാർട്ടി പ്രധാന്യം നൽകുന്നതെങ്കിൽ കുഞ്ഞാലിക്കുട്ടി വീണ്ടും വ്യവസായ വകുപ്പ് ഏറ്റെടുത്തേക്കും.
വിദ്യാഭ്യാസ മന്ത്രി സ്ഥാനത്തേക്കു കോട്ടക്കൽ എംഎൽഎ പ്രഫ. ആബിദ് ഹുസൈൻ തങ്ങളും വള്ളിക്കുന്ന് എംഎൽഎ ടി.വി. ഇബ്രാഹിമും ആണ് പാർട്ടിയുടെ പരിഗണനയിലുഉള്ളത്. മഞ്ഞളാംകുഴി അലിയും ലീഗ് നേതൃത്വത്തിന്റെ സാധ്യതാ പട്ടികയിൽ ഉണ്ട്. മലപ്പുറം ജില്ലയിൽനിന്ന് നാല് മന്ത്രിമാരെങ്കിലും ഉണ്ടായേക്കും.
0 Comments